Thursday, May 7, 2020

എന്റെ സന്തോഷങ്ങളുടെ താക്കോൽ

'ജൽത്തെ ഹേ ജിസ്‌കെ ലിയേ തേരി ആങ്കോ കെ ലിയേ"

റെക്കോർഡറിൽ മുഹമ്മദ് റാഫി പാടിക്കൊണ്ടിരിക്കെയാണ് ഫോൺ ബെല്ലടിച്ചത്.

സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും സന്തോഷം ഇരച്ചുകയറി.

"താര"

കോളേജ് കാലത്ത് എന്നെ പ്രേമിച്ചു പ്രേമിച്ചു പ്രണയത്തിന്റെ കൊടുമുടിയിൽ കയറ്റി ആനന്ദ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്തു എന്നെ വിരഹത്തിന്റെ ഗർത്തത്തിലേക്ക് തള്ളിയിട്ടു  കടന്നു കളഞ്ഞവൾ.
താര പ്രകാശിൽ നിന്നും താര ആനന്ദ് എന്ന പേരിലേക്ക് വിവാഹത്തോടെ മാറിയവൾ.


അന്നും ഇന്നും അവളുടെ പേര് താര എന്നു തന്നെയാണ് സേവ് ചെയ്തു വച്ചിരിക്കുന്നത്. പിന്നാലെയുള്ള പേരുകളിൽ എന്തിരിക്കുന്നു.

റാഫി സാബിനോടൊപ്പം മൂളിക്കൊണ്ടു ഫോൺ എടുത്തു.

"ജൽത്തെ ഹേ ജിസ്‌കെ ലിയേ തേരി...

ഫോണിന്റെ അപ്പുറത്ത് നിന്നും ചെറുചിരിയോടെ "ഇന്ന് നല്ല മൂഡിലാണെന്ന് തോന്നുന്നല്ലോ എന്താ കാര്യം" എന്ന താരയുടെ ചോദ്യം.


"പ്രത്യേകിച്ചൊന്നുമില്ല, തന്റെ കോൾ കണ്ടപ്പോ പെട്ടെന്നൊരു സന്തോഷം അത്രേയുള്ളൂ" എന്ന മറുപടി അവളെ സന്തോഷിപ്പിച്ചുവെന്നു തോന്നുന്നു.

അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു "നിന്റെ വട്ടിനൊരു കുറവുമില്ലല്ലേ" എന്നു കളിയാക്കി.

നിന്റടുത്തു മാത്രമേയുള്ളൂ എന്ന കൗണ്ടറിന് ചിരി തന്നെ മറുപടി.

പറ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ ??

എന്നത്തേയും പോലെ സുഖമാണ് സന്തോഷമായിരിക്കുന്നു,
മോനിന്ന് വെക്കേഷൻ കഴിഞ്ഞു മടങ്ങിപോകുന്നു, ആനന്ദും മോളും അവനെ കൊണ്ടാക്കാൻ പോയി.
എന്നോടും ചെല്ലാൻ പറഞ്ഞതാ.., എനിക്കവൻ പോകുന്നത് കണ്ടാ സഹിക്കില്ല, കരച്ചില് വരും, അതുകൊണ്ട് നല്ല സുഖമില്ലെന്നും പറഞ്ഞു അവരെ പറഞ്ഞയച്ചു.
വെറുതേയിരുന്നപ്പോ പെട്ടെന്ന് നിന്നെയോർത്തു. അതാ വിളിച്ചത്.

"അപ്പൊ വെറുതെയിരിക്കുമ്പോളൊക്കെ എന്റെ ഓർമയാണല്ലേ"
 എന്ന ചോദ്യത്തിന്
 "അല്ലടാ.., എല്ലായിപ്പോഴും നിന്റെ ഓർമ തന്നെയാണ്. എന്താ സന്തോഷമായോ"" എന്നു കൗണ്ടർ.

"വയസ് നാല്പത്തി എട്ടായിട്ടും സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടാ" എന്നവൾ.
"നിന്റടുത്തു മാത്രേ ഉള്ളൂ" എന്ന് ഞാനും

പറയ്, എന്തൊക്കെയാ നിന്റെ വാർത്തകൾ?

സുഖമായിരിക്കുന്നു..
കഴിഞ്ഞാഴ്ച്ച മോളുണ്ടായിരുന്നു കൂടെ..
അവള് മിനിഞ്ഞാന്ന് പോയി.
പറയുമ്പോ JNU വിലെ ഡിഗ്രി സ്റ്റുഡന്റ് ആണ്.
വല്യ ആക്ടിവിസ്റ്റ് ആണ്.
എന്നാലും ഇവിടെ എന്റടുത്തു വരുമ്പോ പൂച്ചക്കുട്ടി ആവും.
എന്റെ പിന്നാലെ കുറുകി കുറുകി നടക്കും
പോകാൻ നേരം ഭയങ്കര കരച്ചിലായിരുന്നു.

അപ്പായ്ക്ക് എന്നെ ഇഷ്ടല്ല.
ഇഷ്ടാണേ അപ്പാ ഡൽഹിയിൽ എന്റടുത്തു വന്നു നിക്കൂല്ലാരുന്നോ..
അപ്പായ്ക്ക് ഇവിടെ നിക്കണം,
അപ്പാടെ ആ പഴേ ലവർനോടുള്ള ഇഷ്ടം എന്നോടില്ല. എന്നൊക്കെ പറഞ്ഞു ഭയങ്കര ബഹളം കെട്ടിപ്പിടിച്ചു കരച്ചിൽ..
അവസാനം ഒരു വിധം ഉന്തിതള്ളി എയർപോർട്ടിൽ കൊണ്ടാക്കി.


"അപ്പായും മോളും ഇപ്പോളും എന്റെ കാര്യം പറഞ്ഞു വഴക്കിടാറുണ്ടോ" ??

താരയുടെ ചോദ്യം


വഴക്കൊന്നും അല്ലടോ, അവൾക്ക് തന്നെ ഭയങ്കര ഇഷ്ടാണ്..
അവളുടെ അപ്പാടെ സ്നേഹം മൊത്തം അവൾക്ക് കിട്ടാത്തതിന്റെ ദേഷ്യം ഇങ്ങനെയൊക്കെയല്ലേ കാണിക്കാൻ പറ്റൂ,
പിന്നെ എന്റടുത്തൂന്ന് പോകുന്നതിന്റെ സങ്കടോം...

ഉം...
താര നീട്ടിയൊന്ന് മൂളി.

പിന്നെ??
പുതിയ പുസ്തകം??,  സിനിമ ??
എന്തേലും ഉടനെ ഉണ്ടാകുമോ?? പുസ്തകം ഒരെണ്ണം വരുന്നുണ്ടെന്ന് പത്രത്തിൽ കണ്ടു ?

"ഇല്ലടോ, അതാ പുസ്തകക്കമ്പനിക്കാരുടെ നിർബന്ധത്തിനു വഴങ്ങി കൊടുത്തതാ.." ഒരു വരി പോലും എഴുതിയിട്ടില്ല. വൈകാതെ എഴുതിതുടങ്ങണം.
12 കൊല്ലമായി ആ ബുക്ക് എഴുതിയിട്ട്..
25 എഡിഷൻ കഴിഞ്ഞു
അത്യാവശ്യം പൈസ അതീന്ന് കിട്ടുന്നുണ്ട്...

ചെയ്ത 4 സിനിമകളും ഇന്നും ആളുകൾ ആസ്വദിച്ചു കാണുന്നുണ്ട്.
അതൊക്കെത്തന്നെയല്ലേ സന്തോഷം..

എന്നാലും എങ്ങനെയാടാ ഇങ്ങനെ ഒറ്റക്ക്...
ഇതിപ്പോ എത്ര വർഷമായി...

താരയുടെ ശബ്ദത്തിൽ സങ്കടം.

ശീലമായെടോ..
പിന്നെ എന്റെ സന്തോഷങ്ങളുടെ താക്കോൽ നിങ്ങള് കുറച്ചാളുകളുടെ കയ്യിലല്ലേ.
താൻ, ന്റെ മോള്, പിന്നെ കുറച്ചു കൂട്ടുകാര്...
പുസ്‌തകം വായിച്ചും സിനിമ കണ്ടും എന്നെ തേടി വരുന്ന കുറച്ചു ആളുകൾ..
ഈ ജീവിതം ഇങ്ങനെയൊക്കെയങ്ങു പോകും.

"നീ ഇപ്പൊ ഒരുപാട് മാറിയിട്ടുണ്ട്.
ശബ്ദത്തിലൊരു സന്തോഷമൊക്കെ ഫീൽ ചെയ്യുന്നുണ്ട്.
എന്നും ഇങ്ങനെയൊക്കെ കണ്ടാൽ മതി."

താരാ,
നീയോർക്കുന്നുണ്ടോ ഞാൻ ആത്മഹത്യാശ്രെമം പരാജയപെട്ടു ആശുപത്രിയിൽ കിടക്കുമ്പോ നീയെന്നെ വിളിച്ചത്.
അന്ന് നീ പറഞ്ഞു

"നീ എന്തിനാ ഇങ്ങനെ മണ്ടത്തരം ചെയ്തത്?
നീ എങ്ങനെ വേണേലും ജീവിക്ക്.
നീ എവിടെയോ ജീവിച്ചിരിക്കുന്നു എന്നതാണ്‌ എന്റെയും സന്തോഷം
 എന്നൊക്കെ പറഞ്ഞു നീ വല്ലാത്ത മോട്ടിവേഷൻ ക്ലാസ്.
അന്ന് നീ ഫോൺ വച്ചു കഴിഞ്ഞപ്പോ എനിക്കും തോന്നി,
മരിക്കാറായിട്ടില്ല..
ജീവിക്കണം എന്നൊക്കെ...
അതിന്റെ ബാക്കി പത്രമാണ് ഇപ്പോളത്തെ ഈ ജീവിതവും പുസ്തകവും സിനിമകളുമൊക്കെ..
താങ്ക്സ് താരാ...

ബോറാക്കതെടാ ചെറുക്കാ...
താരയുടെ ശബ്ദത്തിന് നാണം കലർന്ന കപടഗൗരവം.

ഈ നാൽപ്പത്തിയെട്ടാം വയസിലും എന്നെ ചെറുക്കാ ന്നു വിളിക്കുന്ന ഒരേ ഒരാള് നീയാണ്. അതും അന്ന് കോളേജിൽ പഠിക്കുമ്പോ വിളിക്കുന്ന അതേ ഫീലോടെ..

മതീ മതീ..
നിന്നോട് ഇനീം സംസാരിച്ചാൽ നീ പഴേ കോളേജ് കഥകൾ മൊത്തം എടുത്തിടും.
ഓവറാക്കി ചളമാക്കും.
ഞാൻ വക്കട്ടെ.
ആനന്ദിനെ വിളിക്കണം.
ഷോപ്പിൽ പോണം. ആനന്ദില്ലെങ്കിൽ ജോലിക്കാർ ഉടായിപ്പ് കാണിക്കും.
ഞാനേ പഴേ ഞാനല്ല ഇരുപതും ഇരുപത്തിമൂന്നും വയസുള്ള 2 പിള്ളേരുടെ അമ്മയാണ്..
അപ്പൊ വയ്ക്കട്ടെ...


ഇടക്ക് വല്ലപ്പോഴും വിളിക്കൂ...

ആലോചിക്കാം...

ജാഡക്ക് ഒരു കുറവുമില്ലല്ലോടെ എന്ന എന്റെ ചോദ്യത്തിന് ഒരു  പൊട്ടിച്ചിരി മറുപടിയായി തന്ന് താര ഫോൺ വച്ചു.


ഞാൻ  മൊബൈൽ സ്ക്രീനിലേക്കും നോക്കി എന്തോ ഓർത്തുകൊണ്ടിരുന്നു.


അപ്പോളും പിന്നണിയിൽ റാഫി സാബ് പാടിക്കൊണ്ടിരുന്നു.

ജൽത്തെ ഹേ ജിസ്‌ക്കേ ലിയേ,
തേരി ആങ്കോ കെ ലിയേ.......

4 comments:

അഭിപ്രായം രേഖപ്പെടുത്തുക