Saturday, December 24, 2022

ചേർത്തു പിടിക്കലാണ് ക്രിസ്മസ്


 

എടാ എനിക്കെന്റെ മോളെ മിസ് ചെയ്യുന്നെടാ,
ഭയങ്കരമായിട്ടു മിസ് ചെയ്യുന്നു.
നല്ലൊരു ക്രിസ്മസ് ആയിട്ട് ഞാനിവിടെ ക്യാമ്പിലും അവളും മോളും നാട്ടിലും.
രാവിലെ വീഡിയോ കോൾ ചെയ്തപ്പോ മോള് ചോദിക്കുവാ ക്രിസ്മസ് ആയിട്ട് പപ്പ വരുന്നില്ലേ ന്ന്..
വേഗം വരാം ന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.

റോയ് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
ഓരോന്നിനും ഗൗതം വെറുതെ മൂളിക്കൊണ്ടിരുന്നു.

എടാ മോളെ കണ്ടിട്ട് 3 മാസം ആയി.
ഞാനിവിടെ ക്രിസ്മസ് നു ലീവ് ചോദിച്ചു വച്ചിരുന്നതാ..
ലീവ് സാങ്‌ക്ഷനായി വന്നത് ജനുവരി 10 മുതൽ..
എന്നാ സിസ്റ്റം ആടാ ഇവിടുത്തെ..
പറയുമ്പോ മിലിട്ടറി ആണ് രാജ്യസേവനം ആണ്.. ഒക്കെ ശെരിയാണ്..
പക്ഷെ ഞങ്ങക്കും കുടുംബം ഉണ്ടെന്നോർത്തൂടെ മോളിലുള്ളൊന്മാർക്ക്..

റോയ് ദേഷ്യത്തോടെ പറഞ്ഞു.

ഒക്കെ ശെരിയാവും ടാ..
എന്നായാലും ജനുവരി 10 മുതൽ നിനക്ക് മോളോടൊപ്പം കൂടാലോ..
ഇനി പതിനഞ്ച് ദിവസം കൂടിയല്ലേ ഉള്ളൂ..
നീ ക്ഷമിക്ക്‌..
ഗൗതം റോയിയെ സമാധാനിപ്പിച്ചു.

എടാ മോൾക്ക് വയസ് 4 ആവുന്നു.
മൂന്നാമത്തെ ബർത്ത് ഡേ കഴിഞ്ഞു ഞങ്ങൾ കണ്ടത് ആകെ 5 വട്ടം..
പിന്നെന്നാ, ഡെയിലി വീഡിയോ കോൾ വിളിക്കുന്നുണ്ട്. അതാണൊരാശ്വാസം..
നിങ്ങള് നാട്ടിൽ ഉള്ളൊരു അക്കാര്യത്തിൽ ഭാഗ്യവന്മാരാടാ.. ഒന്നൂല്ലേലും പിള്ളേരുടെ കൂടെ ഇരിക്കാലോ..
അവരുടെ കളിചിരികൾ കണ്ട്...
എനിക്ക് എന്റെ കൊച്ചിനോടൊത്തുള്ള നല്ല കാലം ആണ് ഈ മിസ്സായി പോണത്..
റോയ് സങ്കടപ്പെട്ടു.

നല്ലൊരു ക്രിസ്മസ് ആയിട്ട് പോയി രണ്ടെണ്ണം അടിച്ചിരിക്കാൻ ഉള്ളെന് നീ ചുമ്മാ..
എന്നായാലും പതിനഞ്ചു ദിവസം കഴിയുമ്പോ വരാലോ... കാണാലോ ..
സമാധാനപ്പെട് നീ..

എന്നാ നിന്റെ കാര്യങ്ങള് നടക്കട്ടെ..
പെട്ടെന്ന് സങ്കടം വന്നപ്പോ നിന്നെയൊന്ന് വിളിക്കാൻ തോന്നി. അത്രേ ഉള്ളൂ..
വയ്ക്കട്ടെ ഞാൻ.. പിന്നെ വിളിക്കാം

എന്നും പറഞ്ഞു റോയ് ഫോൺ വച്ചു.

ഗൗതം ഫോൺ മാറ്റി വച്ചു പുതപ്പ് തലക്ക് മുകളിലേക്ക് ഒന്നു കൂടി വലിച്ചിട്ടു കമിഴ്ന്നു കിടന്നു.

ആ കിടപ്പ് എത്ര നേരം കിടന്നു എന്നറിയില്ല.
ഇടക്ക് ഉറങ്ങിപ്പോയി.
കോളിംഗ് ബെൽ നിർത്താതെ അടിക്കുന്നത് കേട്ടാണ് എണീക്കുന്നത്.
അമ്മ പോയി വാതിൽ തുറക്കുന്നതും "ഗൗതം എന്തിയെ" എന്ന സച്ചുവിന്റെ ചോദ്യത്തിന് "ബെഡിൽ നിന്നും എണീറ്റിട്ടില്ല, പുതച്ചു മൂടി അവിടെ കിടപ്പുണ്ട്" എന്ന അമ്മയുടെ മറുപടിയുമൊക്കെ പുതപ്പിനടിയിൽ കിടന്നുതന്നെ കേട്ടു.

"12 മണിയായല്ലോ സമയം. നല്ലൊരു ക്രിസ്മസ് ആയിട്ട് ഇവനെന്താ ഇങ്ങനെ" എന്ന് ഉറക്കെ  ചോദിച്ചുകൊണ്ടു സച്ചു ഗൗതമിന്റെ റൂമിലേക്ക് നടന്നു.

കാൽപെരുമാറ്റം അടുത്തുവരുന്നത് കേട്ട് പുതപ്പ് ഒന്നുകൂടി വലിച്ചിട്ടു ഗൗതം കിടപ്പ് തുടർന്നു.

റൂമിലേക്ക് കയറിവന്ന സച്ചു പുതപ്പ് വലിച്ചുയർത്തി. "എന്നാ കിടപ്പാടാ, എണീറ്റ് കുളിക്ക്, വല്ലോം കഴിക്കാം എനിക്കും നല്ല വിശപ്പുണ്ട്" എന്നു പറഞ്ഞു.

എനിക്കൊന്നും വേണ്ട.
നീ കഴിച്ചോ

എന്നും പറഞ്ഞു ഗൗതം പുതപ്പ് വീണ്ടും തലവഴി മൂടി.

നല്ലൊരു ക്രിസ്മസ് ആയിട്ട് ഇവൻ...
സച്ചു വീണ്ടും പുതപ്പ് വലിച്ചു.

ക്രിസ്മസോ ?
എന്ത് ക്രിസ്മസ് ??
എനിക്കെന്നാ ക്രിസ്മസാ ഉള്ളെ ??
ഈ ആഘോഷങ്ങളൊക്കെ മനുഷ്യന് സന്തോഷിക്കാൻ വേണ്ടി ഉള്ളതാ..
എനിക്ക് തീരെ ഇല്ലാത്തതും അതാ..
ഗൗതം പിന്നെയും പുതപ്പെടുത്തു തലവഴി മൂടി.

എടാ അഖിലും ജോണുമൊക്കെ പുറത്തുണ്ട്.
ഞങ്ങൾ ഇന്ന് ഇവിടെ ക്രിസ്മസ് കൂടാൻ വന്നതാ.. നീ എണീറ്റു വാ..

മുഖത്തു നിന്നും പുതപ്പ് മാറ്റി,
"നിങ്ങള് വേണേ കഴിച്ചിട്ട് പോ..
എനിക്ക് ക്രിസ്മസും ഇല്ല ഒരു കുന്തോം ഇല്ല."
ഗൗതം ഈർഷ്യയോടെ പറഞ്ഞു.

എടാ,
അമ്മയും അപ്പനും ഉള്ളതാണ്.
രണ്ടാൾക്കും പ്രായമായി വരുവാണ്.
നീ എല്ലാ ആഘോഷങ്ങൾക്കും ഇങ്ങനെ തുടങ്ങിയാൽ അവരെന്തു ചെയ്യും ?
നിന്റെ കാര്യത്തിൽ അവർക്ക് വിഷമമില്ലെന്നാ ??
സച്ചു ചോദിച്ചു.

എടാ സച്ചൂ,
അത്രയും കാലം കൂടെ ഉണ്ടായിരുന്നൊരാൾ അല്ലേൽ അത്രേം പ്രിയപ്പെട്ടവർ പെട്ടെന്നൊരു ദിവസം അങ്ങു ഇട്ടേച്ചു പോയതിനുശേഷം വരുന്ന ഓരോ വിശേഷങ്ങളും അവരില്ലാത്ത ആദ്യത്തെ, അല്ലെങ്കിൽ അവരില്ലാത്ത രണ്ടാമത്തെ ഇങ്ങനെ മാത്രമാകും എണ്ണുക. എന്തിന് ഓരോ ദിവസം പോലും എണ്ണുന്നത് അങ്ങനെ ആയിരിക്കും.!
ഓണവും വിഷുവും ക്രിസ്മസുമൊക്കെ അങ്ങനെയങ്ങനെ 365 ദിവസങ്ങളാണ്...
ഗൗതം ഗദ്ഗദത്തോടെ പറഞ്ഞു.

ഇനി എത്ര നാള് ഇതും പറഞ്ഞിരിക്കാനാ നിന്റെ പ്ലാൻ
സച്ചു ഇടയിൽ കയറി.

എടാ,
ഒറ്റക്കുള്ള ജീവിതത്തെ റൊമാന്റിസൈസ് ചെയ്യുന്നുണ്ട്,
അതിന്റെ സ്വാതന്ത്ര്യത്തെ പറ്റി വാചാലനാവുന്നുണ്ട്..
ഒക്കെ ശെരിയാണ്..
പക്ഷെ,
ഓണം പോലെ , വിഷു പോലെ xmas പോലെയൊക്കെയുള്ള ആഘോഷങ്ങള് വരുമ്പോ എനിക്കെന്റെ കുഞ്ഞിനെ മിസ് ചെയ്യും. അപ്പനും മോളുമായിട്ടുള്ള ഞങ്ങടെ ജീവിതം ഭീകരമായിട്ടു മിസ് ചെയ്യും.
നിനക്കറിയോ ഞാനെന്റെ മോളെ കണ്ടിട്ട് ഒരു വർഷത്തിന് മേലെയായി.
ഡിവോഴ്‌സ് പേപ്പർ ഒപ്പിട്ടു കൊടുക്കാതെ കുഞ്ഞിനെ കാണിച്ചു തരില്ലെന്ന പിടിവാശിയിലാണ് ദീപയും അവളുടെ വീട്ടുകാരും. ഞങ്ങൾ തമ്മിൽ നൂറു പ്രശ്നങ്ങളുണ്ടാകും., അതിനിടയിലേക്ക് അവരെന്തിനാ കുഞ്ഞിനെ കരുവാക്കുന്നെ ?? ഒരു തരം ചീപ്പ് ഡേർട്ടി ഗെയിം..
ഗൗതം രോഷം കൊണ്ടു.
ഇങ്ങനെയുള്ള ആഘോഷ ദിവസങ്ങള് എല്ലാരും ആഘോഷിക്കുമ്പോ., സന്തോഷിക്കുമ്പോ എനിക്ക് മാത്രം  അതൊന്നുമില്ലല്ലോന്നോർത്ത് നെഞ്ചു പൊട്ടും..

ഞാനെന്റെ മുറിയുടെ ഇരുട്ടിൽ..
എന്റെ പുതപ്പിന്റെ അടിയിൽ...
ബെഡിൽ കിടന്ന് ങ്ങനെയങ്ങനെ ആ ദിവസം തീർക്കും..

അപ്പോളൊക്കെ ഞാൻ വിചാരിക്കും.
തിങ്‌സ് വിൽ ചേഞ്ച്
ഐ വിൽ ബി ഓൾറൈറ്റ്..
എവരിതിങ് വിൽ ബി ഓൾറൈറ്റ് ന്നൊക്കെ..

എവിടുന്ന്...

അതിഭീകരമായി മരിക്കാൻ തോന്നുന്നതും ഇങ്ങനുള്ള ദിവസങ്ങളിലാണ്...
അങ്ങനെ തോന്നല് വരുമ്പോ ഞാൻ ഏറ്റോം ദൂരത്തുള്ള സ്റ്റോപ്പിലേക്ക് ടിക്കെറ്റ് എടുത്തു ട്രെയിൻ കേറും.
എങ്ങാണ്ടൊക്കെ പോയി തിരിച്ചു വരുമ്പോ ഇത്തിരി മയമൊക്കെ  വരും മനസിന്‌...

ഇന്നിപ്പോ എനിക്ക് അങ്ങനെ എങ്ങോട്ടേലും പോയാലോ ന്നാ...
ഗൗതം പറഞ്ഞു നിർത്തി.

സങ്കടങ്ങളും പ്രശ്നങ്ങളുമില്ലാത്ത മനുഷ്യരൊന്നുമില്ല. നിനക്ക് മാത്രമല്ല വിഷയങ്ങൾ. എന്നുകരുതി ആരും ഇങ്ങനെ മുറിയടച്ചിരിക്കുന്നൊന്നുമില്ല.എണീക്ക്.
നീയെങ്ങോടും പോകുന്നില്ല.
നമ്മൾ ഫുഡും കഴിച്ചു ഇവിടെ ഈ വീട്ടിൽ കൂടും.
ഡാ അഖിലെ ഇങ്ങു വന്നേ..
ഇവനെ എണീപ്പിച്ചു റെഡി ആക്ക്.
ഞാൻ അപ്പോളേക്കും അടുക്കളയിൽ പോയി അമ്മയെന്ന ക്രിസ്മസ് സ്‌പെഷ്യൽ ആക്കിയെക്കുന്നത് ന്ന് നോക്കി വരാം.

അഖിൽ റൂമിലേക്ക് വന്നതും സച്ചു എണീറ്റു കിച്ചനിലേക്ക് പോയി.

ഗൗതം എഴുന്നേറ്റ് കുളിച്ചു റെഡി ആയി വരുമ്പോഴേക്കും ഭക്ഷണം വിളമ്പിക്കാത്തിരിക്കുകയായിരുന്നു എല്ലാവരും.

ഗൗതം ഡൈനിങ് ടേബിളിനടുത്തേക്ക് ചെന്ന് കസേര വലിച്ചിട്ടിരുന്നു.

സച്ചു ഗ്ലാസിൽ വൈൻ പകർന്നു കൊടുത്തതും കുടിച്ചു ഒരു കഷ്ണം കേക്കുമെടുത്തു ഗൗതം കഴിച്ചു.
എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി പരന്നു.

Wednesday, December 21, 2022

"a friend in need is a friend indeed"

 ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിന്ന യാത്രക്ക് ശേഷം ഇന്ന് രാവിലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.

ചില അവശ്യ സാധനങ്ങൾ വാങ്ങാനായി ഉച്ചക്ക് ടൗണിലേക്ക് ഇറങ്ങിയതാണ്.


സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ എടുത്തു ട്രോളിയിൽ നിറക്കുമ്പോഴാണ്


"കോമ്രേഡ്.., ഓർക്കുന്നുണ്ടോ" 

എന്നു ചോദിച്ചുകൊണ്ട് ഒരാൾ തോളിൽ തട്ടിയത്.


കോമ്രേഡ്..

കോളേജിൽ സംഘടനാ പ്രവർത്തന കാലത്ത് ഏറെ വിളിക്കുകയും തിരിച്ചു കിട്ടുകയും ചെയ്ത അഭിസംബോധനാ പദം.

കോളേജിൽ കൂടെ ഉണ്ടായിരുന്നവർ മാത്രമേ ഇപ്പോഴും അങ്ങനെ വിളിക്കാറുള്ളൂ..


നോക്കുമ്പോൾ താഹിർ ആണ്.

അബു താഹിർ..


വിപ്ലവ പ്രസ്ഥാനത്തിന്റെ ധീരനായ വിദ്യാർത്ഥി നേതാവ്.

അക്കാലത്ത് ഞാൻ സൗമ്യനായ വിദ്യാർത്ഥി നേതാവായിരുന്നെങ്കിൽ താഹിർ ക്ഷുഭിതയൗവ്വനം എന്നതിന്റെ പര്യായപദം ആയിരുന്നു.


ഒന്നു പറഞ്ഞു രണ്ടാമത്തേതിനു ഇടിയായിരുന്നു സഖാവ് താഹിറിന്റെ മുഖമുദ്ര.

അതുകൊണ്ടുതന്നെ അക്കാലത്തേ ധാരാളം ശത്രുക്കളെയും സമ്പാദിച്ചു വച്ചിരുന്നു താഹിർ.


കോളേജ് കഴിഞ്ഞിട്ടിപ്പൊ കൊല്ലം പത്തു കഴിയുന്നു.

അതിനിടയിൽ ആദ്യമായാണ് താഹിറിനെ കാണുന്നത്.


ആരിത് എന്നും ചോദിച്ചു കൊണ്ട് ദീർഘ നാളുകൾക്ക് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്ന എല്ലാ വിധ സ്നേഹത്തോടും കൂടി താഹിറിനെ ആലിംഗനം ചെയ്തു.



പറ എന്താ വിശേഷങ്ങൾ..

ഇപ്പൊ എന്ത് ചെയ്യുന്നു ?


പറയാൻ എന്തിരിക്കുന്നു കോമ്രേഡ്..,

കോളേജിൽ ന്ന് ഇറങ്ങി കുറേക്കാലം കേസും കോടതിയുമായി നടക്കേണ്ടി വന്നു.

ഏതാണ്ട് 16 കേസുണ്ടായിരുന്നു, 

ചെറുതും വലുതുമായിട്ട്..


ചിരിയോടെ താഹിർ പറഞ്ഞു.



എന്നിട്ട്..?

കേസൊക്കെ തീർന്നോ ?


എവിടുന്ന്..,

ഇനീം മൂന്നാലെണ്ണം ബാക്കി ഉണ്ട്.

ഇതിനിടെ സൈക്കോളജിയിൽ പീജി ചെയ്തു.


സൈക്കോളജിസ്റ്റ് ആയി ബാംഗ്ലൂരിൽ വർക്ക് ചെയ്യുകയായിരുന്നു.

കേസ് വിളിക്കുമ്പോ ഇടക്കിടെ വന്നു കോടതിയിൽ ഹാജരാകണം എന്നതൊഴിച്ചാൽ ലൈഫ് സ്മൂത്ത് ആയി പോവുകയായിരുന്നു.

അപ്പോളാണ് കൊറോണ വന്നത്.

ഉണ്ടായിരുന്ന ജോലി പോയി. ഒരിടത്തും പിന്നെ കിട്ടിയതുമില്ല

ഇപ്പൊ ഏതാണ്ട് ഒന്നര കൊല്ലം ആയിട്ട് വീട്ടിലിരുപ്പാണ്.

വീട്ടുകാരുടെ കുത്തുവാക്കും കേട്ട്..

താഹിർ ചിരിയോടെ പറഞ്ഞു നിർത്തി.


ഒക്കെ ശെരിയാവും ന്നേ..

ഞാൻ സമാധാനിപ്പിച്ചു.


അതേ..

ശെരിയാവാതെ എവിടെപ്പോകാൻ..


കോമ്രേഡ് ഇപ്പൊ എന്ത് ചെയ്യുന്നു ?

രാഷ്ട്രീയം ഒക്കെ വിട്ടൊ ?


കോളേജിന്ന് ഇറങ്ങിയപ്പോഴേ രാഷ്ട്രീയം ഒക്കെ വിട്ടു.

അല്ലറ ചില്ലറ പരിപാടികളുമായി ഇവിടൊക്കെ തന്നെ ഉണ്ട്. 

ഞാൻ മറുപടി പറഞ്ഞു.


ഒരു ചായ കുടിച്ചാലോ ?

ഞാൻ ചോദിച്ചു.


വേണ്ട, ഞാൻ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ്.

വൈകിയാൽ പിന്നെ അതുമതി.

ജോലിയും കൂലിയുമില്ലാത്ത ആണ്പിള്ളേര് കുടുംബത്തിന് ഭാരമാണ്.

താഹിർ ഒരുതരം പുശ്ചത്തോടെ പറഞ്ഞു.


ചെറിയ പൈസ വല്ലോം വേണോ

ഞാൻ ചോദിച്ചു.


വേണ്ട..,

പറ്റുമെങ്കിൽ വല്ല കൗണ്സിലിംഗും വേണ്ട പെഷ്യന്റ്‌സിനെ താ.. അല്ലേൽ വല്ല കരിയർ ഗൈഡൻസോ അങ്ങനെ എന്ത് വേണേലും ചെയ്യാം..

ഇപ്പൊ ഒരു ജോലി ആണ് അത്യാവശ്യം.

വീട്ടിൽ തന്നെ ഒരു ക്ലിനിക്ക് പോലൊരു സെറ്റപ്പ് സെറ്റ് ചെയ്തിട്ടുണ്ട്. കൗണ്സിലിംഗ് ഒക്കെ വീട്ടിലിരുന്നും ചെയ്യാലോ..

താഹിർ ചിരിയോടെ പറഞ്ഞു.


നോക്കട്ടെ, എന്തായാലും നമ്പർ താ..

നമ്പറും പരസ്പരം കൈമാറി താഹിർ അവന്റെ വഴിക്കും ഞാൻ തിരിച്ചു വീട്ടിലേക്കും പോന്നു.


വീട്ടിലെത്തിയപ്പോൾ തോന്നിയത് ജവാദിനെ വിളിക്കാനാണ്. അന്ന് യാത്ര പോകുമ്പോ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയതിനു ശേഷം  ഇടക്ക് എപ്പോളോ ഒന്നു രണ്ടു മെസേജ് അയച്ചതൊഴിച്ചാൽ  അവനെ വിളിച്ചിട്ടില്ല.


രണ്ടാമത്തെ റിങ്ങിന് അവൻ ഫോണെടുത്തു.


നീയെത്തിയോ എന്ന ചോദ്യത്തിന് രാവിലെ എത്തി. വീട്ടിലുണ്ട്. നീയിങ്ങ് വാ എന്നു മറുപടി പറഞ്ഞു.


അര മണിക്കൂർ കൊണ്ട് എത്താമെന്നും പറഞ്ഞു അവൻ ഫോൺ വച്ചു.


ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു്.

നോക്കുമ്പോൾ ജവാദ് ആണ്.

തോളിൽ ഒരു ലാപ്ടോപ്പ്ബാഗുണ്ട്.


എന്താണ് ബാഗൊക്കെ ആയിട്ട്.

നീ എങ്ങോട്ട് പോയതാ ?

അതോ എങ്ങോട്ടെങ്കിലും പോയിട്ട് വരുന്നതാണോ ?

നീയിരിക്ക്, ഞാൻ ചായയെടുക്കാം..


"ചായയൊന്നും വേണ്ട, കുടിക്കാൻ ഉള്ളത് ഞാൻ കൊണ്ടു വന്നിട്ടുണ്ട്" എന്നും പറഞ്ഞുകൊണ്ട് അവൻ ബാഗെടുത്തു ടീപോയിൽ വച്ചു സൂക്ഷ്മതയോടെ തുറന്നു.

ബാഗിൽ നിന്നും 2 കുപ്പി ബിയറെടുത്തു ടീപോയിൽ വച്ചു.


എനിക്കെങ്ങും വേണ്ട.

ഞാൻ പറഞ്ഞു.


നിനക്കല്ല, രണ്ടും എനിക്ക് തന്നെയാ..

അവൻ ചിരിച്ചു.


കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ സോഫയിൽ ഇരുന്നു ബിയറെടുത്തു വായ കൊണ്ടു കടിച്ചു തുറന്നു കുടിക്കാൻ തുടങ്ങി.


നിന്റെ യാത്രാ വിശേഷങ്ങൾ പറയ്..

ഒരു മാസം കൊണ്ട് ഇന്ത്യ മൊത്തം കറങ്ങിയെന്നു തോന്നുന്നല്ലോ...?

ജവാദ് ചോദിച്ചു.


ആ..

ഏതാണ്ട്..

ഞാൻ മറുപടി പറഞ്ഞു.


ഒരു ലവ് സിപ്പ് എടുക്കുന്നോ ?

അവൻ ചോദിച്ചു.


വേണ്ട..

ഞാൻ ചുണ്ട് വക്രിച്ചു.


നിനക്കിപ്പോ എന്തിന്റെ കേടാ..

ഒരു പ്രേമം പൊട്ടിയതിനാണോ ഈ കാണിച്ചു കൂട്ടുന്നതൊക്കെ ?

ഇതിനുമാത്രം എന്ത് പ്രശ്നാ നിനക്ക്..?

ഞാനവനോട് ദേഷ്യത്തോടെ ചോദിച്ചു.


നിനക്കൊന്നും പറഞ്ഞാ മനസിലാവില്ല.

എന്റെ സങ്കടം എനിക്കേ അറിയൂ..

അവൻ ബോട്ടിലിൽ ബാക്കിയുണ്ടായിരുന്നത് ഒറ്റ വലിക്ക് കുടിച്ചു കൊണ്ടു പറഞ്ഞു.


ബിയറ് കുടിച്ചാ നിന്റെ പ്രശ്നങ്ങളൊക്കെ മാറുവോ ??

എന്ന എന്റെ ചോദ്യത്തിന് 

"പ്രശ്നങ്ങളൊന്നും മാറൂല്ലെങ്കിലും സുഖമായി ഉറങ്ങാൻ പറ്റു"മെന്നു പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു.


പെട്ടെന്ന് എനിക്ക് താഹിറിനെ ഓർമ വന്നു.


എടാ,

നിന്നെ ഉപദേശിക്കാൻ ഉള്ളതൊക്കെ ഞാൻ ഉപദേശിച്ചു കഴിഞ്ഞതാണ്.

എന്റെ കയ്യിലെ ഉപദേശത്തിന്റെ സ്റ്റോക്ക് ഒക്കെ കഴിഞ്ഞതാണ്.

നിന്റെ പ്രശ്നങ്ങളൊക്കെ പറയാൻ പറ്റിയ ഒരാളുണ്ട്.

എന്റെ പഴയൊരു ഫ്രണ്ടാണ്. ഇവിടെ അടുത്തൊരു ക്ലിനിക് നടത്തുന്നുണ്ട്.


ഡോക്ടറാ??


അല്ല, സൈക്കോളജിസ്റ്റാ...


എന്ന എന്റെ മറുപടിക്ക് എനിക്ക് ഭ്രാന്തൊന്നുമില്ലെന്നു പറഞ്ഞു പുശ്ചിച്ചു അവൻ രണ്ടാമത്തെ ബിയറ് പൊട്ടിച്ചു കുടി തുടങ്ങി.


എടാ സൈക്കോളജിസ്റ്റ് ന്ന് പറഞ്ഞാ ഭ്രാന്തിന് ചികില്സിക്കുന്ന ആളാണെന്ന് നിന്നോടാരാ പറഞ്ഞത് ??

നീയൊന്നു വിളിച്ചു നോക്ക്.

ഫോണിൽ വിളിച്ചിട്ട് നിനക്ക് പറ്റിയാൽ പോയാ മതി.

ഞാൻ പറഞ്ഞിട്ടാണ് ന്ന് പറഞ്ഞു വിളിക്ക്..

പിന്നേയ് കൺസൾറ്റിംഗ് നു പൈസ കൊടുക്കേണ്ടി വരും.. ഫ്രീ അല്ല.


എന്തായാലും നീ പറഞ്ഞതല്ലേ നമ്പര് താ ഇപ്പൊ തന്നെ വിളിച്ചു അപ്പോയിന്മെന്റ് എടുത്തേക്കാം എന്നും പറഞ്ഞു രണ്ടാമത്തെ കുപ്പിയെടുത്തു പൊട്ടിച്ചു ജവാദ് ഒറ്റവലിക്കു കുടിച്ചുതീർത്തു.


എന്റടുത്തുന്ന് നമ്പറും വാങ്ങി അവൻ മുറ്റത്തേക്ക് നടന്നു ഫോണെടുത്തു ഡയൽ ചെയ്തു.


ഇത്തിരി കഴിഞ്ഞപ്പോൾ വീടിനകത്തേക്ക് കയറിവന്ന് "ചെല്ലാൻ പറഞ്ഞിട്ടുണ്ട് പോയി നോക്കിയിട്ട് വരാം" എന്ന് അവൻ പറഞ്ഞു.


ഇക്കോലത്തിലോ ?

2 ബിയർ ഉണ്ട് നിന്റെ അകത്ത്..



ഇതാ നല്ലത്.

സംസാരിക്കാൻ ഇച്ചിരെ ബിയറിന്റെ തരിപ്പ് ഉള്ളത് നല്ലതാ...

എന്നും പറഞ്ഞു ചിരിച്ചു അവൻ വണ്ടിയെടുത്തു പോയി.


രാത്രി ഭക്ഷണവും കഴിഞ്ഞു കിടക്കാൻ നേരം

ഫോണിൽ ജവാദിന്റെ വാട്സാപ്പ്‌ വോയ്‌സ് നോട്ട്.


"നിന്റെ ഫ്രണ്ട് കൊള്ളാം..

എനിക്ക് പറയാനുള്ളതൊക്കെ കേട്ടു.

ഞങ്ങൾ തമ്മിൽ സംസാരിച്ചു. ഒരു ആശ്വാസമൊക്കെ തോന്നുന്നുണ്ട്.

ഒന്നുരണ്ടു സിറ്റിംഗ് കൊണ്ടു മാറ്റം ഉണ്ടാകുംന്നൊക്കെയാ പറയുന്നേ...

രണ്ടാമത്തെ സിറ്റിംഗിന്റെ അപോയ്ന്മെന്റും എടുത്താ പോന്നത്."


Ok എന്നു റിപ്ലൈ കൊടുത്തു ഫോൺ വയ്ക്കാൻ തുടങ്ങുമ്പോ ആണ് വീണ്ടും whatsapp മെസേജ് tune.


 താഹിർ ന്റെ മെസേജ് ആണ്.


Thank You for believing in me and entrusting a client with me after a long time. your support has helped me to press on when I thought I won't be able to get any clients anymore.


മറുപടിയായി "a friend in need is a friend indeed" എന്നയച്ചു ഫോണും മാറ്റിവച്ചു ഒരു ചെറുപുഞ്ചിരിയോടെ ഞാൻ ഉറങ്ങാൻ കിടന്നു.

Wednesday, December 14, 2022

ഓർമയിൽ ഒരു ശിശിരം


 





"അങ്ങനെ ഞാനിങ്ങനെ പോകുമ്പോളാണ് അത് കണ്ടത്"

ഹോ"

എന്തൊരു കാഴ്ചയായിരുന്നു അത്.


എന്തായിരുന്നു അത് ??

താര ചോദിച്ചു.

ആകാശത്തു നിന്നും ഒഴുകിവരുന്ന പോലൊരു അരുവി..

അതിങ്ങനെ ആഴത്തിൽ മലഞ്ചെരുവിലേക്ക് പതിക്കുന്നു"



ഗൗതം ഇങ്ങനെ പറഞ്ഞു കൊണ്ട് സ്‌കൂട്ടറും ഓടിച്ചു വരുമ്പോഴാണ് വളവിൽ ഒരു ലോറിയെ ഓവർടേക്ക് ചെയ്തുകൊണ്ടൊരു കാർ കയറി വന്നത്.

പെട്ടെന്ന് ബ്രെക്ക് പിടിച്ചിട്ടും കിട്ടിയില്ല.

സ്‌കൂട്ടർ ആ കാറിൽ ചെന്നിടിച്ചു ഗൗതം മറിഞ്ഞു വീണു.


വീണിടത്തു നിന്നും എഴുന്നേറ്റപ്പോളാണ് താൻ തനിച്ചാണെന്നും കൂടെ സ്‌കൂട്ടറിൽ താര ഉണ്ടായിരുന്നില്ലെന്നും താനൊരു പകൽ സ്വപ്നത്തിന്റെ അലസ്യത്തിലായിരുന്നു എന്നും ഗൗതമിനു മനസിലായത്.


വണ്ടിയിൽ നിന്നും മറിഞ്ഞു വീണതിനേക്കാൾ സ്വപ്നം മുറിഞ്ഞ ദേഷ്യത്തിൽ എഴുന്നേറ്റ് ചെന്ന്


"എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത് എന്നും ചോദിച്ചു കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു.

എന്നിട്ടും അരിശം തീരാതെ


"നിനക്ക് സ്ത്രീധനം കിട്ടിയതാണോ ഈ റോഡ്" എന്നും ചോദിച്ചു ഒരു കൈ കൊണ്ട് തല്ലാനാഞ്ഞു കൊണ്ട് കാറിന്റെ ഡോർ വലിച്ചു തുറന്നു.


പേടിച്ചമ്പരന്നു ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ..


കോ ഡ്രൈവർ സീറ്റിലേക്കൊന്നു പാളി നോക്കിയ ഗൗതമിന്റെ കണ്ണുകൾ വിടർന്നു.


നന്ദിത..

പിന്നിലെ സീറ്റിൽ പേടിച്ചരണ്ട കണ്ണുകളുമായി ബാർബിഡോൾ പോലെ 2 മാലാഖ കുഞ്ഞുങ്ങൾ.


തല്ലാനോങ്ങിയ കൈ കൊണ്ട് ആ ചെറുപ്പക്കാരന്റെ തോളിൽ മെല്ലെ തട്ടി,


"ഫാമിലിയൊക്കെ കൂടെ ഉള്ളതല്ലേ, ശ്രദ്ധിച്ചു വണ്ടിയോടിക്ക്" എന്നും പറഞ്ഞു ഗൗതം ഡോർ അടച്ചു മറിഞ്ഞു കിടന്ന സ്‌കൂട്ടറും നിവർത്തി start ആക്കി ഓടിച്ചു പോയി.


അന്ധാളിപ്പൊന്നു അടങ്ങിയ ശേഷം ആ സുമുഖനായ ചെറുപ്പക്കാരൻ-  അരവിന്ദ് എന്ന ഐ ടി തൊഴിലാളി ഭാര്യയായ നന്ദിതയോട് ചോദിച്ചു.


നീ അയാളെ അറിയുവോ ?

നിന്നെ കണ്ടപ്പോളാണല്ലോ അയാൾക്ക് പെട്ടെന്ന് മാറ്റം ഉണ്ടായത്.

തല്ലാൻ വന്ന ഗുണ്ട എത്ര പെട്ടെന്നാണ് മാന്യൻ ആയത്..


അറിയും

നന്ദിത പറഞ്ഞു.


ആരാണത് ?

അരവിന്ദ് ചോദിച്ചു.


അതേ സമയം നന്ദിതയെപ്പറ്റി തന്നെയായിരിരുന്നു ഗൗതമും ഓർത്തുകൊണ്ടിരുന്നത്.


താരക്ക് ശേഷവും ദീപക്ക് മുന്നേയുമായി  വളരെ കുറഞ്ഞൊരു കാലം ജീവിതത്തിലെ വെളിച്ചം ആയിരുന്നു നന്ദിത.

തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നവൾ..

താര-

കാലങ്ങളിൽ അവൾ വസന്തമായിരുന്നെങ്കിൽ നന്ദിത ശിശിരമായിരുന്നു..


കോളേജിലെ രണ്ടാം വർഷമവസാനമാണ് താര വിവാഹം കഴിച്ചു പോകുന്നത്.

ഒരുമിച്ചു തുഴഞ്ഞിരുന്ന പ്രണയത്തോണിയിൽ നടുക്കടലിൽ ഒറ്റക്കാക്കി അവൾ അവളുടെ ജീവിതം നോക്കി ആനന്ദ് എന്ന ബിസിസുകാരന്റെ നല്ലപാതിയായി മറ്റൊരു ജീവിതത്തിലേക്ക് കടന്നുപോയി.

താൻ പെട്ടെന്ന് ഒറ്റക്കായി.


പ്രണയനഷ്ടം സംഭവിച്ച  അക്കാലത്തെ ഏതൊരു ചെറുപ്പക്കാരനെയും പോലെ താടിയും നീട്ടി നിരാശാകാമുകനായി നടക്കുന്നൊരു കാലത്താണ് താരയുടെ കസിൻ ആണെന്നും പറഞ്ഞു നന്ദിത വന്നു പരിചയപ്പെടുന്നത്.


ആദ്യമാദ്യം കാണുമ്പോൾ ഉള്ള ചെറുപുഞ്ചിരികൾ..

പതിയെ പതിയെ നന്ദിതയുമായി നല്ല സൗഹൃദത്തിലായി.

താരയുമായി പോയിരിക്കാറുള്ള കാന്റീൻ, ലൈബ്രറി തുടങ്ങി കോളേജിന് മുന്നിലെ മരച്ചുവട്ടിൽ വരെ നന്ദിത കൂടെ വന്നിരുന്നു തുടങ്ങി.


ഒരിക്കൽ 

"താര പോയെങ്കിലെന്താ നിങ്ങൾക്ക് ഞാനില്ലേ ?? 

എന്നവൾ ചോദിച്ചു കളഞ്ഞു.


ചോദ്യം കേട്ട് നോക്കിയ തന്നോട് "അല്ല ഞങ്ങളൊക്കെയില്ലേ" എന്നു വിക്കിവിക്കി ചോദിച്ചു  ഒരു കള്ളച്ചിരിയും ചിരിച്ചു അവൾ നടന്നകന്നു.


പതിയെ പതിയെ നന്ദിത തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തി..

പക്ഷെ തന്റെ ഉള്ളിലപ്പോഴും താരയായിരുന്നു.

താരയെ പ്രണയിച്ചപോലെ നന്ദിതയെ ഒരിക്കലും സ്നേഹിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല.

ഒരിക്കൽ നന്ദിത അത് ചോദിച്ചു പൊട്ടിത്തെറിച്ചു.


"നിങ്ങൾ താരയെ സ്നേഹിച്ചപോലെ ഒരിക്കലെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ..??"


മറുപടിയില്ലാതെ തലകുനിച്ചു നിന്ന തന്നെയും കടന്ന് അവൾ നടന്നു പോയി. പിന്നീട് ഒരിക്കലും അവൾ  സംസാരിക്കാൻ വന്നില്ല. താനും അതിനു മുതിർന്നില്ല.കാരണം അവളുടെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നല്ലോ...

പിന്നീട്  കോളേജ് കഴിഞ്ഞ് ജീവിതത്തിൻറെ പ്രാരാബ്ദങ്ങളിലേക്ക് ഇറങ്ങിയ കാലങ്ങളിലെപ്പോഴോ നന്ദിതയുടെ വിവാഹം കഴിഞ്ഞതായി  അറിഞ്ഞു.

പിന്നീട് അവളെപ്പറ്റി ഓർത്തിട്ടേയില്ല, ഇപ്പോൾ യാദൃശ്ചികമായി അവളെ കണ്ടപ്പോൾ മനസ്സ് ഒന്ന് പിന്നോട്ട് ഓടി..


അതേ സമയം കാറിൽ അരവിന്ദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നന്ദിത.


അറിയും.

എന്റെ കോളേജ് സീനിയർ ആയിരുന്നു.

ഗൗതം.

ഞങ്ങളുടെ കോളേജ് ഹീറോ ആയിരുന്നു അയാൾ.

എന്റെ ക്യാമ്പസ് ക്രഷ്..


ഓ,

നീ പറഞ്ഞിട്ടുള്ള വേണു നാഗവള്ളി..


ഉം, അത്  തന്നെ.

നന്ദിത മൂളി.


ഇങ്ങേരായിരുന്നോ നിങ്ങളുടെ കോളേജ് ഹീറോ?


അരവിന്ദ് അവിശ്വസനീയതയോടെ ചോദിച്ചു.


ലുക്കിൽ അല്ലാലോ കാര്യം..

പുള്ളി കൊള്ളാമായിരുന്നു.

അക്കാലത്ത്  ഞങ്ങളുടെ ക്യാമ്പസ് ഒരാൾക്ക് വേണ്ടിയെ ആർപ്പു വിളിച്ചിട്ടുള്ളൂ..

അത് ഈ ചെങ്ങാതിക്ക് വേണ്ടിയാണ്.

എല്ലാവർക്കും സ്വീകാര്യൻ.

ക്യാമ്പസിൽ പുള്ളിക്ക് എല്ലാവരും കൂട്ടുകാരായിരുന്നു.

സർവകലാശാല സിനിമയിലെ മോഹൻലാലിനെ പോലൊരു മനുഷ്യൻ...


നിനക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ലല്ലോ കോളേജ് ഹീറോ മഹത്വം.

അല്ലേലും ഈ കോളേജ് ഹീറോസ് ഒക്കെ ഇങ്ങനാ..

ജീവിതത്തിൽ സമ്പൂർണ പരാജയം ആയിരിക്കും.

 ചെയ്യാനുള്ള ഹീറോയിസം മുഴുവനും കോളേജിൽ വച്ചേ ചെയ്തു തീർക്കും. ജീവിതത്തിൽ പിന്നെ കാണിക്കാൻ ഹീറോയിസം ഒന്നും ബാക്കിയുണ്ടാവില്ല. 

കണ്ടില്ലേ ഇപ്പോ പുള്ളിയെ തന്നെ...

ഒരു പഴേ സ്‌കൂട്ടറും ഉന്തി..

അരവിന്ദ് പുച്ഛിച്ചു ചിരിച്ചു.


ഉം.. ആയിരിക്കും.

നന്ദിത വെറുതെ മൂളി.


എന്തേ നീയിപ്പോഴും പുള്ളിയെയും മനസ്സിലിട്ടു നടപ്പാണോ ?

അരവിന്ദ്  അവളെ ചൂടാക്കാൻ കള്ളച്ചിരിയോടെ ചോദിച്ചു.


ദുൽക്കർ സൽമാനെ പോലെ ലുക്കുള്ള നിങ്ങള് ഉള്ളപ്പോ എനിക്കെവിടാ വേണു നാഗവള്ളിയെ പോലിരിക്കുന്ന അങ്ങേരെ ഓർക്കാൻ നേരം..

നന്ദിത ചിരിച്ചു കൊണ്ട് പറഞ്ഞു


നന്ദിതയുടെ മറുപടി കേട്ട് പ്രണയപരവശമായൊരു ചിരി ചിരിച്ച് അരവിന്ദ് വണ്ടി മുന്നോട്ടെടുത്തു.


Friday, December 9, 2022

പറഞ്ഞു തീരാത്ത പരിഭവങ്ങൾ

 അപ്പാ,

അപ്പായ്ക്കെന്നോട് തീരെ സ്നേഹമില്ലല്ലേ ?


മകളുടെ ആ ചോദ്യത്തിന്


എന്തേ നിനക്കിപ്പോ അങ്ങനെ തോന്നാൻ ??

എന്നു വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും തലയുയർത്താതെ തന്നെ അയാൾ മറുചോദ്യമെറിഞ്ഞു.


അപ്പയെന്നെ ഒന്നു കെട്ടിപിടിക്കുന്നില്ല, എന്നോടൊന്നു ഉള്ളു തുറന്നു ചിരിക്കുന്നില്ല. ഒന്നു സന്തോഷത്തോടെ മിണ്ടുന്നു പോലുമില്ല.


ഒക്കെ നിനക്ക് തോന്നുന്നതാ.


അല്ല,

എനിക്കത് കൃത്യമായി ഫീൽ ആവുന്നുണ്ട്. ഞാനിവിടേക്ക് വന്നിട്ട് ഇത് നാലാമത്തെ ദിവസമാണ്.

വന്ന ആദ്യത്തെ ദിവസം മുതൽ ഞാൻ നോട്ട് ചെയ്യുന്നുണ്ട്.

ഞാൻ വന്നത് അപ്പായ്ക്ക് ഇഷ്ടായില്ലേ ?


എനിക്കെന്താ ഇഷ്ടക്കുറവ് ?

ഇത് നിന്റെ  വീടല്ലേ.. നിനക്ക് എപ്പൊ വേണേലും വരാലോ..ഞാൻ മരിച്ചാൽ ഇതിന്റെ അവകാശി നീ മാത്രം അല്ലെ" എന്നും പറഞ്ഞു ചിരിച്ചു അയാൾ സോഫയിലിരുന്നു  വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ പേജ് മെല്ലെ മറിച്ചു.


ഡിവോഴ്‌സ് ആയി ഒറ്റക്ക് താമസിക്കുന്ന അയാളുടെ അടുത്തേക്ക്  കൂടെ നിൽക്കാൻ, കുറച്ചു ദിവസം കൂടെ താമസിക്കാൻ ആണ്  ഒരുപാട്‌ വർഷങ്ങൾക്ക് ശേഷം മകൾ എത്തിയിരിക്കുന്നത്. അവൾക്ക് ഓർമ വച്ചതിനു ശേഷം ആദ്യമായി. പതിനെട്ട്  വർഷത്തിന്റെ ഇടയിൽ ആദ്യമായി എന്നു പറയുന്നതാവും ശെരി.


അമ്മയുമായി എന്തോ കാര്യത്തിന് പിണങ്ങി ബാഗും തൂക്കി വന്നു കയറിയ മകളെ അയാൾ ഒന്നും ചോദിക്കാതെ തന്നെ വീട്ടിലേക്ക് സ്വീകരിച്ചു.



കഴിഞ്ഞ 2-3 ദിവസങ്ങൾക്കിടയിലെ സംസാരത്തിൽ നിന്നും മനസിലായത് അവൾക്ക് അമ്മ വിവാഹം നോക്കുന്നുവെന്നും എന്നാൽ വിദേശത്തെവിടെയോ പോയി മാസ്റ്റേഴ്സ് ചെയ്യണമെന്നതാണ് അവളുടെ ആഗ്രഹമെന്നുമാണ്. വിവാഹം കഴിഞ്ഞും മാസ്റ്റേഴ്സ് ചെയ്യാമല്ലോ എന്ന അമ്മയുടെ ചോദ്യമാണ് തർക്കത്തിനും ഇപ്പോഴത്തെ ഈ വരവിനും കാരണമായത്.


നീണ്ട കാലങ്ങൾക്ക് ശേഷം പുതിയൊരാൾ വന്നു കയറിയതിന്റെ മാറ്റം അയാൾക്കും ആ വീടിനും കാണാൻ ഉണ്ടായിരുന്നു. വീടിന്റെ എല്ലാ ലൈറ്റുകളും കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി തെളിഞ്ഞു കിടന്നിരുന്നു. പഴയ കർട്ടനുകൾ എല്ലാം മാറ്റി പുതിയത് ഇട്ടു.. അങ്ങനെയങ്ങനെ ഒറ്റനോട്ടത്തിൽത്തന്നെ ഒരു മാറ്റം എല്ലാത്തരത്തിലും വിസിബിൾ ആയിരുന്നു 


മകളോട് കുശലവർത്തമാനങ്ങൾ പറയുന്നുണ്ടായിരുന്നെങ്കിലും അയാൾ അയാളുടെ ലോകത്ത് തന്നെയായിരുന്നു.

അയാളുടെ പഴയ പാട്ടുകളും, ഇനിയും വായിച്ചു തീർക്കാത്ത കുറെ പുസ്തകങ്ങളും പാചകവും ഒക്കെയായി പുതിനൊയൊരാൾ വന്നതിന്റെ യാതൊരു മാറ്റവും തോന്നാത്തത് പോലെ അയാൾ അങ്ങനെ ഇരിക്കുമ്പോഴാണ് മകളുടെ പൊടുന്നനെയുള്ള ചോദ്യം ഉയർന്നത്.


കേട്ട മറുപടിയിൽ തൃപ്തയാവാത്തത് കൊണ്ടാവണം അവൾ പിന്നെയും പരിഭവത്തിന്റെ കെട്ടഴിച്ചു.


അല്ലേലും അപ്പ പണ്ടേ ഇങ്ങനാ,

പേരിനൊന്നു കാണാൻ വരും. വരുമ്പോ എന്നേലും വാങ്ങിക്കൊണ്ടു വരും.

അല്ലാണ്ട് അപ്പ എപ്പളാ എന്നെ സ്നേഹിച്ചിട്ടുള്ളത്.

എന്താ എനിക്ക് വേണ്ടി ചെയ്തു തന്നിട്ടുള്ളത്.



മതി,

നിർത്ത്..

നമുക്ക് വേറെ എന്തേലും സംസാരിക്കാം..

അയാൾ പുസ്തകം മടക്കി വച്ചു ഗൗരവത്തിൽ പറഞ്ഞു.



എന്ത് മതി ന്ന്..

ഞാൻ ഇനീം പറയും...

അപ്പ എന്നെ സ്നേഹിച്ചിട്ടെ ഇല്ല.

അന്നുമില്ല ഇപ്പളും ഇല്ല..

അവൾ കൂടുതൽ ദേഷ്യത്തോടെ പറഞ്ഞു.



ഇല്ല..

ഞാൻ സ്നേഹിച്ചിട്ടില്ല 

ഞാൻ ആരേം ഒരിക്കലും സ്നേഹിച്ചിട്ടില്ല

അയാൾ ക്രുദ്ധനായി.


എനിക്ക് നിന്നെ അവശ്യമുണ്ടായിരുന്ന കാലത്തൊന്നും നീ എന്റെ കൂടെ ഉണ്ടായിരുന്നില്ല.

നിന്റമ്മേം നീയും ഒന്നും അതിനു സമ്മതിച്ചിട്ടില്ല.

ഒന്നു എടുത്തോണ്ട് നടക്കാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ട് ന്ന് അറിയോ ?

നിനക്ക് പറഞ്ഞു തരാൻ ഉള്ള എത്രയെത്ര കഥകള് എന്റെ ഉള്ളിൽ കിടന്നു ശ്വാസം കിട്ടാതെ പിടഞ്ഞു തീർന്നിട്ടുണ്ട് ന്ന് അറിയോ ?

കാല് പിടിക്കണ പോലെ ഞാൻ നിന്റെ മുന്നി നിന്ന് കെഞ്ചിയിട്ടുണ്ട് ഒന്ന് കൂടെ വരാൻ.. പറയുമ്പോ നിനക്ക് പറയാം നിനക്ക് അറിവില്ലാത്ത പ്രായം ആരുന്നു ന്ന്.

എന്നിലെ അപ്പനും നിന്റത്ര പ്രായേ ഉണ്ടായിരുന്നുള്ളൂ ന്നേ..

 നിനക്ക് 5 വയസ് ആയിരുന്നെങ്കി ഞാനെന്ന അപ്പനും 5 വയസെ ആയിട്ടുണ്ടായിരുന്നുള്ളൂ..

എന്നിട്ടിപ്പൊ അവള് കണക്ക് പറയുന്നു.

ഞാൻ സ്നേഹിച്ചിട്ടില്ലാന്ന്..

ഞാൻ നോക്കിയിട്ടില്ലാന്ന്..

ഞാൻ എങ്ങനെ നോക്കണാരുന്നു ന്നാ ??

നിന്റമ്മ എന്നെ ഇട്ടേച്ചു പോയി വേറെ കല്യാണവും കഴിച്ചു നിക്കുന്ന വീടിന്റെ മുന്നില് ഞാൻ വന്നു റേഷൻ പോലെ മാസത്തിലൊരിക്കെ ഒരു മണിക്കൂർ സമയത്തേക്ക് നിന്നെ കാണാൻ വരുമ്പോ ഞാൻ എങ്ങനെ സ്നേഹിക്കണാരുന്നുന്നാ നീ പറയുന്നേ ??

മാസത്തിൽ ആകെ കിട്ടുന്ന ആ ഒരു മണിക്കൂർ നു വേണ്ടിയാ ഞാൻ ജീവിച്ചോണ്ടിരുന്നെ..

അന്നൊന്നും എനിക്കും ആരും ഇല്ലായിരുന്നു.

നിനക്കൊക്കെ ചുറ്റും ആളുണ്ടായിരുന്നു.

ഞാനെ.., ഞാൻ ഒറ്റക്കാരുന്നു,

അന്നുമതെ, ഇപ്പോളും അതേ..

എന്റെ നല്ല പ്രായം മൊത്തം നിന്റെ പിന്നാലെ അലഞ്ഞതാ ഞാൻ.. എന്നിട്ടിപ്പൊ അവൾക്ക് സ്നേഹം ഫീൽ ചെയ്യുന്നില്ല ന്ന്..

എനിക്കിതിൽ കൂടുതൽ സ്നേഹിക്കാൻ അറിയില്ല. അല്ലെങ്കി എനിക്കിത്രയൊക്കെയെ പറ്റുന്നുള്ളൂ..


ഇപ്പൊ,

ഇപ്പോപ്പോലും നീ വന്നത് എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടൊന്നും അല്ലല്ലോ..,

അമ്മയോട് പിണങ്ങിയപ്പോ വന്നു നിക്കാൻ..

നിനക്ക് എപ്പളും അമ്മ തന്നെയാരുന്നു വലുത്.

അമ്മമാർക്ക് പത്തു മാസം വയറ്റിൽചുമന്നതിന്റെയും നൊന്തു പ്രസവിച്ചതിന്റെയും കണക്ക് കാണും എന്നും പറയാൻ..

അതേ കാണൂ..

അപ്പന്മാർക്ക് അതില്ല. അതു മാത്രേ ഇല്ലാത്തതുള്ളൂ.. അതൊന്നും ഒരു കാലത്തും ആർക്കും മനസിലാവില്ല.


നാളെ പിണക്കം മാറി അമ്മയും മോളും ഒന്നാവും. അപ്പോളും ഞാൻ ഒറ്റക്കേ ഉണ്ടാവൂ..

എനിക്ക് അപ്പോളും ഞാൻ മാത്രേ കാണൂ..


കണ്ണു നിറഞ്ഞ് കിതപ്പോടെ അയാൾ പറഞ്ഞു നിർത്തി.


 മറുപടിയൊന്നും പറയാനില്ലാതെ അവൾ കുറച്ചു നേരം അയാളെ നോക്കി നിന്നു. പിന്നെ മെല്ലെ അയാളുടെ അടുത്തു വന്നിരുന്ന് അയാളുടെ തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു ഒരു പൂച്ചക്കുഞ്ഞിനെപോലെ അയാളോട് ചേർന്നിരുന്നു.

അപരിചിതമായ സ്പർശനം അയാളെ അസ്വസ്ഥനാക്കിയെങ്കിലും  ഒന്നും മിണ്ടാതെ അയാളിരുന്നു. അവൾ അയാളോട് കൂടുതൽ കൂടുതൽ ഒട്ടി ഇരുന്നു.


അപ്പോൾ,


ഒരു ഇളം കാറ്റ് അവരെയും തഴുകി കടന്നു പോയി..