Sunday, August 24, 2025

സെമിനാർ പ്രതികാരം 😊

 മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നൊരു  ഓഗസ്റ്റ് മാസമായിരുന്നു അത്. മഴച്ചാറ്റലേറ്റ് കോളേജ് വരാന്ത നനഞ്ഞു കിടന്നു.

 കാര്യമല്ലാത്ത എന്തോ കാര്യത്തിന് വഴക്ക് കൂടി ഞങ്ങൾ മിണ്ടാതെ നടക്കുന്ന കാലം. സാധാരണ ഞങ്ങൾക്കിടയിലെ പിണക്കങ്ങളുടെ ആയുസ് രണ്ടോ മൂന്നോ ദിവസമായിരുന്നത് ഇത്തവണ ആഴ്ച്ചകൾ കഴിഞ്ഞിരിക്കുന്നു. ഉള്ളിലെ ഈഗോ അങ്ങോട്ട് ചെന്നു മിണ്ടാൻ സമ്മതിക്കുന്നുമില്ല.


അങ്ങനൊരിക്കെ സജിത മിസ്സിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ക്ലാസ്.


"നാളെ മുതൽ നിങ്ങളുടെ സെമിനാർ സബ്ജെക്ട് ചാപ്റ്റർ 7 മുതൽ ആണ്. അത് ഓരോരുത്തരായി വന്നു ക്ലാസ് എടുക്കുക. ചെയ്യുന്നത് വൃത്തിക്ക് ചെയ്തോളുക. പിന്നെ ഞാൻ ആ പോർഷൻസ് പഠിപ്പിക്കില്ല." സജിത മിസ് പറഞ്ഞു നിർത്തി. എല്ലോരും  തലകുലുക്കി.


പിറ്റേന്ന് മുതൽ ഓരോരുത്തരായി ക്ലാസ് എടുത്തു തുടങ്ങി. അങ്ങനെ ആല്ഫാബെറ്റിക്കൽ ഓർഡറിലെ അവസാനത്തിലുള്ള ഞങ്ങളുടെ ഊഴമെത്തി.


ആദ്യം അവളായിരുന്നു.

എല്ലാവരും ക്ലാസ് ശ്രദ്ധിക്കുന്നു.

അവൾ നല്ല വൃത്തിയിൽ ഓരോ ഭാഗവും വിശദീകരിച്ചു ക്ലാസ് എടുക്കുന്നു.

അവളുടെ പോർഷൻ തീരാറായ കറക്റ്റ് ടൈമിൽ ഞാൻ വെടി പൊട്ടിച്ചു. 


"എനിക്കൊന്നും മനസിലായില്ല. ആദ്യം മുതൽ ഒന്നൂടെ എടുക്ക്."


കൂട്ടുകാരെല്ലാം ഉറക്കെ ചിരിച്ചു.

മിസ്സ്‌ എന്നെ സപ്പോർട്ട് ചെയ്തു.

ഒന്നൂടെ പറഞ്ഞു കൊട്. അവനു ശെരിക്കും മനസ്സിലാവട്ടെ."

അവളെന്നെ കത്തുന്നൊരു നോട്ടം നോക്കി.


പിന്നെ വീണ്ടും ആദ്യം മുതൽ ക്ലാസ് എടുക്കാൻ ആരംഭിച്ചു. മുഴുവൻ എടുത്ത ശേഷം "ഇപ്പൊ മനസ്സിലായോ" എന്ന് എന്നെ തുറിച്ചു നോക്കി ചോദിച്ചു.


ഉം.. മനസിലായി എന്ന മട്ടിൽ ഞാൻ തല കുലുക്കി.


പിറ്റേന്ന്, എന്റെ ഊഴമായിരുന്നു.

നല്ല കോണ്ഫിഡൻസോടെ ഞാൻ ലക്ച്ചർ സ്ടാന്റിലേക്ക് ചെന്നു പുസ്തകം വിടർത്തി ക്ലാസ് എടുക്കാൻ ആരംഭിച്ചു.


സമ്പൂർണ്ണ നിശബ്ദത.

എല്ലാരും ക്ലാസിൽ ശ്രദ്ധിച്ചിരിക്കുന്നു.

ഓരോന്നോരോന്നായി പറഞ്ഞു ഞാൻ കത്തിക്കയറുന്നു


"ഏ"

നല്ല ശബ്ദത്തിൽ അവൾ.


എന്റെ കയ്യീന്ന് പോയി.

ആകാശം ഇരുണ്ടുമൂടുന്നു..

എന്റെ കണ്ണിലാകെ വെട്ടം കയറുന്നു.

തപ്പുന്നു.. പതറുന്നു..

പിള്ളേർ ആർത്തു ചിരിക്കുന്നു.

സജിത മിസ്സ് "കയ്യിലിരുപ്പിന്റെ അല്ലേ അനുഭവിച്ചോ| എന്ന മട്ടിൽ നിൽക്കുന്നു.

അവളുടെ മുഖത്ത് എല്ലായിപ്പോഴുമുള്ള കള്ളച്ചിരി..


ഒരേയൊരു "ഏ" കൊണ്ടു അവളെന്നെ നാമാവശേഷമാക്കി കളഞ്ഞിരിക്കുന്നു.

ആകെ വിയർത്ത് എങ്ങനെയോ ക്ലാസ് തീർത്തു ഞാൻ ബെഞ്ചിലേക്ക് നടന്നു.


"ആരേലും അവനിത്തിരി വെള്ളം കൊടുക്ക്."

സജിത മിസ്സിന്റെ വക ശവപെട്ടിയിലെ അവസാനത്തെ ആണി.


പോയി ബെഞ്ചിലേക്ക് ഇരിക്കാൻ തുടങ്ങുമ്പോ ഓപ്പോസിറ്റ് സൈഡിൽ നിന്നും ഒരു കുപ്പി നീളുന്നു.


അവളാണ്.

അതേ കള്ളച്ചിരിയോടെ..

"കുടിക്ക്.. നല്ല ക്ഷീണം കാണും"..


ഞാനൊന്നും മിണ്ടിയില്ല.

നീട്ടിയ കുപ്പിയും വാങ്ങി ബെഞ്ചിലേക്കിരുന്നു.

വെള്ളം കുടിച്ചു കുപ്പിയും തിരിച്ചു കൊടുക്കുമ്പോഴും ഞാനവളുടെ മുഖത്തേക്ക് നോക്കി.


കണ്ണുകളിൽ "എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും" എന്ന പറച്ചിൽ.

ചുണ്ടിൽ അതേ ചിരി.


ബാക്ക്ഗ്രൗണ്ടിൽ  മൂടിക്കെട്ടിയ ആകാശത്തു നിന്നും മഴ പെയ്തു തുടങ്ങി..

ക്ലാസ് കഴിഞ്ഞതിന്റെ ലോങ്ബെൽ...



Wednesday, December 27, 2023

മാലാഖക്കുഞ്ഞ്

 







ജിംഗിൾ ബെൽ ജിംഗിൾ ബെൽ

ജിംഗിൾ ഓൾ ദി വെ..

ജിംഗിൽ ബെൽ ജിംഗിൽ ബെൽ ജിംഗിൽ ഓൾ ദി വേ.


സ്കൂൾ വിട്ടു വന്നു ബാഗും കട്ടിലിലേക്ക് എറിഞ്ഞു പാട്ടുംപാടി നേരെ കിച്ചനിലേക്ക് ഓടിച്ചെന്ന ഐസയെ കണ്ട ഗൗതം


എന്താണ് ഐസാപ്പി കരോൾ സോങ് ഒക്കെ..

നല്ല സന്തോഷത്തിൽ ആണെന്ന് തോന്നുന്നല്ലോ..  എന്ന് വിശേഷം ചോദിച്ചു.


ബാബാ, അതെന്നാന്ന് വച്ചാ ഉണ്ടല്ലോ വെള്ളിയാഴ്ച ആണ് സ്കൂളിൽ ക്രിസ്മസ് സെലിബ്രെഷൻ..

എന്നെ ആണ് മാലാഖ ആയിട്ട് തിരഞ്ഞെടുത്തേക്കുന്നെ.. ഐസ സന്തോഷത്തോടെ പറഞ്ഞു.


ആഹാ, എന്റ ഐസാപ്പി നെ അല്ലാണ്ട് വേറെ ആരെയാ അല്ലേലും മിസ് മാലാഖ ആക്കുക..

ബാബാടെ ഐസാപ്പി ചുന്ദരി അല്ലെ..


ഞാൻ മാത്രല്ല ബാബാ എന്റെ കൂട്ടാരി ഇല്ലേ ദിയ അവളേം മാലാഖ ആയിട്ട് തിരഞ്ഞെടുത്തിട്ടുണ്ട്.

ഞങ്ങള് രണ്ടാളും മാലാഖ..

വേറേം കൊറേ പിള്ളേര് ഉണ്ട്..

നല്ല രസായിരിയ്ക്കും ബാബാ..


ആഹാ,എന്നത്തേക്കാ അപ്പൊ പരിപാടി ?



ഫ്രൈഡേ ന്നാ മിസ് പറഞ്ഞേ..

ഫ്രൈഡേക്ക് ഇനി എത്ര ദിവസം ഉണ്ട് ബാബാ..?

ഐസ ചോദിച്ചു.


ഇന്നേതാ ദിവസം ?


Monday ഐസ ചാടി പറഞ്ഞു..


അപ്പൊ നാളെയോ ? വീണ്ടും ഗൗതം ചോദിച്ചു.


നാളെ ടൂസ്ഡേ 



അതു കഴിഞ്ഞാലോ??  ഗൗതം ചിരിയോടെ ചോദ്യം തുടർന്നു.


വെനസ് ഡേ


അതു കഴിഞ്ഞാലോ ?


തേസ് ഡേ


അതും കഴിഞ്ഞാ ??


ഫ്രൈഡേ. ഐസ അതിനും മറുപടി പറഞ്ഞു.


അപ്പൊ എത്ര ദിവസം ഉണ്ട് ഫ്രൈഡേ ആവാൻ ? ഗൗതം ഐസയോട് തിരിച്ചു ചോദിച്ചു.


ഐസ കൈവിരലുകൾ കൊണ്ടു എണ്ണി നോക്കിയ ശേഷം 4 ദിവസം എന്നു പറഞ്ഞു.



അതേ.. അപ്പൊ ഇനി 4 ദിവസം ഉണ്ട് ഫ്രൈഡേ ആവാൻ.. 


അപ്പൊ ഫ്രൈഡേ ആവുമ്പോൾക്കും ബാബാ എനിക്ക് വൈറ്റ് ഡ്രെസ് വാങ്ങി തരൂലെ..

മാലാഖക്ക് ഇടാൻ വൈറ്റ് ഡ്രെസ് വേണം ന്നാ മിസ് പറഞ്ഞേ..

ഞാനും ദിയെം വൈറ്റ് ഡ്രെസും വിങ്‌സും സ്റ്റാർ ഉള്ള സ്റ്റിക്ക് ഒക്കെ ആയിട്ട് നല്ല രസായിരിയ്ക്കും അല്ലെ ബാബാ..



പിന്നെ രസായിരിക്കൂല്ലേ..


നമ്മക്ക് നല്ല വൈറ്റ് ഉടുപ്പ് ഉണ്ടല്ലോ... 

ഐസാപ്പിടെ ബർത്ത് ഡേ ക്ക് എടുത്തത്..

അത് പോരെ ??



പോരാ.. അതിൽ നിറയെ ഫ്ളവേഴ്‌സ് അല്ലെ..

പ്ലെയിൻ ഡ്രെസ് വേണം ന്നാ മിസ്സ് പറഞ്ഞേക്കുന്നെ...



ആണോ...

എന്നാ അമ്മി വരുമ്പോ പറയ്..

അമ്മിയല്ലേ ഐസാപ്പിടെ costume ഡിസൈനർ.

ബാബ എന്നേലും എടുത്താ അമ്മിക്ക് നൂറു കുറ്റം ആയിരിക്കും.

ബാബാടെ കുഞ്ഞ് എന്നേലും കഴിക്ക്..

വാ... 

എന്നും പറഞ്ഞു ഗൗതം ഐസക്ക് ഭക്ഷണം എടുത്തു കൊടുത്തു.


രാത്രി കിടക്കാൻ നേരത്താണ് ഐസ താരയോട് വൈറ്റ് ഡ്രെസ് വാങ്ങണമെന്ന് പറയുന്നത്.


വൈറ്റോ ബ്ലൂവോ ഗ്രീനോ എന്തു കളർ ഡ്രെസ് വേണേലും വാങ്ങാം, ഇപ്പൊ അമ്മീടെ കൊച്ചു കിടന്നു ഉറങ്ങിക്കേ.. ഇല്ലേ നാളെ എണീക്കാൻ വൈകും, സ്കൂൾ ബസ് പോകും.. പിന്നെ ബാബാ മോനെ സ്കൂളിൽ ആക്കെണ്ടി വരും ഉറങ്ങുറങ്ങ് എന്നും പറഞ്ഞു താര ഐസയെ പുതപ്പിച്ചു റൂമിലെ ലൈറ്റും അണച്ചു കിടന്നു.




പിറ്റേന്ന്,

സ്കൂൾ വിട്ടു വന്നു ഭക്ഷണവും കഴിച്ചു വന്നു ഗൗതമിന്റെ മടിയിൽ കിടക്കുകയായിരുന്നു ഐസ.



ബാബാ..


എന്നാടാ..



അല്ലേലേ  എനിക്ക് സ്കൂളിൽ ഇടാൻ പുതിയ ഡ്രെസ് വേണ്ടാട്ടോ..


അതെന്നാപോലും.. ഗൗതം നെറ്റിചുളിച്ചു.


നമ്മക്ക് ബർത്ത് ഡേ ടെ ഉടുപ്പ് ഇല്ലേ... അതു മതി..




ഇന്നലെ അങ്ങനെ ഒന്നും അല്ലാലോ പറഞ്ഞേ.. അതിൽ ഫ്‌ളവർ ഉണ്ട്, പ്ലെയിൻ വേണം ന്നൊക്കെ ആലോ.. ഇപ്പൊ എന്നാ പറ്റി. ഫ്‌ളവർ ഉണ്ടേലും കുഴപ്പമില്ല ന്ന് മിസ്സ് പറഞ്ഞോ ??

ഗൗതം ചോദിച്ചു.



അതല്ല ബാബാ..



പിന്നെ ?



എന്റെ ഫ്രണ്ട് ഇല്ലേ, ദിയ...

അവൾക്ക് പപ്പ ഇല്ല.. അവര് മുത്തശ്ശന്റെ വീട്ടിലാ നിക്കുന്നെ.. അപ്പൊ അവളോട് അമ്മ പറഞ്ഞു പുതിയ ഉടുപ്പ് വാങ്ങാൻ പൈസ ഇല്ല ഉടുപ്പ് വാങ്ങണ്ട ന്ന്..

അപ്പൊ പിന്നെ ഞാനും പുതിയ ഉടുപ്പ് ഇടണില്ല.

ഐസ പറഞ്ഞവസാനിപ്പിച്ചു.


അങ്ങനെ ആണോ ?

എന്നായാലും ഐസാപ്പി അമ്മിനോട് പറഞ്ഞേരെ, ഇല്ലേൽ അമ്മി ഇനി ഉടുപ്പ് വാങ്ങിക്കൊണ്ടു വന്നാലോ..


പറയാട്ടോ, അമ്മി ജോലി കഴിഞ്ഞു വരട്ടെ എന്നും പറഞ്ഞു ഐസ കളിക്കാൻ തൊടിയിലേക്കിറങ്ങി. ഗൗതം ഷെൽഫിൽ നിന്നുമൊരു ബുക്കെടുത്തു വായിക്കാൻ ഇരുന്നു.



രാത്രി,

കിടക്കാൻ നേരമാണ് ഐസ ഡ്രെസ് വേണ്ടന്ന കാര്യം താരയോട് പറയുന്നത്..

അതെന്തേ എന്ന  താരയുടെ ചോദ്യത്തിന് ഐസ കാര്യകാരണസഹിതം വിശദീകരിച്ചു.


ഐസയെ ഉറക്കിയ ശേഷം താര അവളെ അരികിലേക്ക് നീക്കി കിടത്തി ഗൗതമിന്റെ നെഞ്ചിൽ ചേർന്നു കിടന്നു.



എടാ..


ഉം..


എടാ...


കേൾക്കുന്നുണ്ട്, താൻ പറയെടോ..


ഐസയ്ക്ക് ഉടുപ്പ് വാങ്ങുന്ന കൂടെ നമുക്ക് ദിയക്കും കൂടെ ഒരു ഉടുപ്പ് വാങ്ങിയാലോ..

അവള് പുതിയ വൈറ്റ് ഡ്രെസ് എടുക്കണംന്നൊക്കെ ഒരുപാട് ആഗ്രഹിച്ചതല്ലേ..

താര ഗൗതമിനോട് ചോദിച്ചു


ഞാനും അത് അപ്പൊ ആലോചിച്ചതാടോ, പക്ഷെ ആ കുട്ടിയുടെ വീട്ടുകാര് എന്തു കരുതും ന്നൊക്കെ ആലോചിച്ചപ്പോ പിന്നെ തന്നോട് പറയാഞ്ഞതാ..


അങ്ങനെ അല്ലെടാ,

നമുക്ക് നേരിട്ടു ചെയ്യണ്ട..

നമുക്ക് ഐസ ടെ ക്ലാസ് ടീച്ചറെ വിളിച്ചു സംസാരിക്കാം.. ടീച്ചർ ആയിട്ട് വാങ്ങിക്കൊടുക്കുമ്പോ വീട്ടുകാർക്കും പ്രശ്നോന്നും ഉണ്ടാവില്ലല്ലോ..

താര തന്റെ ഐഡിയ വിശദീകരിച്ചു.


ഉം.. എന്നാ താൻ നാളെ ഐസടെ ടീച്ചറെ വിളിച്ചു സംസാരിക്ക്.. എന്നിട്ട് എന്താണ് ന്ന് വച്ചാ ചെയ്യാം.

ഇപ്പൊ കിടന്നുറങ്ങ്..

അതും പറഞ്ഞു ഗൗതം കണ്ണടച്ചു. താരയും മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു.


പിറ്റേന്ന് ക്ലാസ് കഴിഞ്ഞു വന്ന ഐസ വലിയ സന്തോഷത്തിലായിരുന്നു.


ബാബാ, ദിയക്ക് ആണ് ഇത്തവണത്തെ ബെസ്റ്റ് സ്റ്റുഡന്റ് ന്റെ അവാർഡ് ന്ന് മിസ് പറഞ്ഞു.

സമ്മാനം ഒക്കെ ഉണ്ടന്ന്.. അതും വൈറ്റ് ഡ്രെസ്...

അവൾക്ക് ഫ്രൈഡേ ഇടാൻ പുതിയ വൈറ്റ് ഡ്രെസ് ആയി.. അപ്പൊ എനിക്കും വേണം ബാബാ..



എടാ കള്ളാ,

നീയല്ലേ പറഞ്ഞേ നിനക്കു ഉടുപ്പ് വേണ്ടാന്ന്.. 


അങ്ങനല്ല ബാബാ.. ഇതിപ്പോ ദിയക്ക് പുതിയ ഡ്രെസ് കിട്ടൂലെ.. അപ്പൊ എനിക്കും വേണം..

ഐസ കൊഞ്ചിക്കൊണ്ടു പറഞ്ഞു..


വൈറ്റ് ഡ്രെസ് ഒക്കെ ഇട്ടാ എന്റെ ഐസാപ്പി നെ കാണാൻ മാലാഖകുഞ്ഞിനെ പോലെ ഉണ്ടാകും..

ഗൗതം അതും പറഞ്ഞു ഐസയെ വാരിയെടുത്തു.



നീയെന്നാടാ കിടന്നു പിറുപിറുക്കുന്നെ..

അമ്മയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് ഗൗതം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.


ചുറ്റും പകച്ചു നോക്കി..

ഐസയില്ല.. താരയില്ല., വീട് പോലും അതല്ല...



നീയെന്താ വല്ല സ്വപ്നവും കണ്ടോ മാലാഖാ ന്നൊ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നല്ലോ..

അമ്മ ചോദിച്ചു..



എണീറ്റുപോയി വല്ലോം കഴിക്ക്..

രാത്രി മുഴുവൻ സിനിമയും കണ്ടിരിക്കും.

എന്നിട്ട് പകൽ ഉറക്കവും..

സ്വപ്നം കണ്ടില്ലെലെ അതിശയമുള്ളൂ എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.



കണ്ടത് മുഴുവനുമൊരു സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാനാവാതെ ഗൗതം പകച്ചിരുന്നു.



There are no happy endings.

Endings are the saddest part.

                         -Shel Silverstein

                          ( Every Thing on It )







Thursday, November 30, 2023

നക്ഷത്രം മിഴി തുറക്കുന്നു

 ഡാ, നിനക്ക് ടെൻഷൻ ഉണ്ടോ ??

ഡെലിവറിക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന്റെ രണ്ടാം ദിവസമാണ് താര ഗൗതമിനോട് ഇത് ചോദിക്കുന്നത്.


എന്തിന് ?

താൻ ലേബർറൂമിൽ കയറുന്നു. കൂടെ ഞാനും. പൂ പറിക്കുന്ന ലാഘവത്തോടെ താൻ നമ്മുടെ ഐസയെ പ്രസവിച്ചു എന്റെ കയ്യിലേക്ക് തരുന്നു. നമ്മള് ഹാപ്പിയായി ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോകുന്നു.

സിംപിൾ.. ഗൗതം ചിരിച്ചു.


എടാ ഇതിനി നമ്മള് പ്രതീക്ഷിക്കുന്ന പോലെ പെണ്കുഞ്ഞല്ലങ്കിലോ.? നിനക്ക് വിഷമമാകുമോ ??


എന്തിന് വിഷമിക്കണം. പെണ്കുഞ്ഞായാലും ആണ്കുഞ്ഞായാലും നമ്മുടെ കുഞ്ഞല്ലേടോ..  പിന്നെ പെണ്കുട്ടി ആണേൽ ഇത്തിരി സന്തോഷം കൂടും.  നമ്മള് പേരു വരെ ഇട്ടു വച്ചേക്കുന്നതല്ലേ.. ആണ്കുട്ടി ആണേൽ ഇനി പേര് വരെ കണ്ടുപിടിക്കണം

ഗൗതം ചിരിയോടെ പറഞ്ഞു.


നിനക്കെല്ലാം തമാശ ആണ്.  എനിക്ക് നല്ല പേടിയാവുന്നുണ്ട്. ഈ പ്രായത്തിൽ ഒരു ഡെലിവറി ന്നൊക്കെ പറഞ്ഞാ..

താര ടെൻഷനോടെ പറഞ്ഞു.


എന്തിനാടോ പേടിക്കുന്നെ ?

ഞാനില്ലേ..

ലേറ്റ് തേർട്ടീസിൽ കുഞ്ഞുണ്ടാവുന്ന ലോകത്തെ ആദ്യത്തെ ആളൊന്നുമല്ല താൻ.. പിന്നെ നമ്മുടെ നാട്ടിൽ ഡെലിവറിക്ക് ഏറ്റോം കൂടുതൽ സൗകര്യം ഉള്ള ഹോസ്‌പിറ്റലുമാണ് ഇത്. പിന്നെ താൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ..

ഗൗതം താരയെ സമാധാനിപ്പിച്ചു.



താൻ കുറച്ചു നേരം അങ്ങടും ഇങ്ങടും നടക്ക്..

ടെൻഷൻ ഒക്കെ മാറട്ടെ.. പെയിൻ വരുവോ ന്ന് അറിയാലോ.. 



എനിക്ക് നടക്കാൻ ഒന്നും വയ്യ, പെയിൻ വരുമ്പോ വരട്ടെ. നീയിവിടെ എന്റെ അടുത്തു വന്നിരിക്ക്..

താര ഗൗതമിനെ അടുത്തേക്ക് വിളിച്ചു.


ഗൗതം താരയുടെ അടുത്തേക്ക് ചെന്നു അവളുടെ സമീപത്തായി നിലത്തിരുന്ന് അവളുടെ കാലെടുത്തു മടിയിലേക്ക് വച്ചതും അവനെ തടഞ്ഞു കൊണ്ട് താര പറഞ്ഞു.


മോനീ ബെഡ്ലേക്ക് കയറി ഇരുന്നേപ്പാ..

അഞ്ചെട്ടു മാസം ആയില്ലേ നീയിങ്ങനെ എന്നേം പരിചരിച്ചു നിക്കുന്നു.


ഗൗതം എഴുന്നേറ്റ് താരയുടെ അടുത്തതായി ഇരുന്നു.

അവള് അവന്റെ തോളിലേക്ക് മെല്ലെ തല ചായ്ച്ചു കിടന്നു.



എടാ..


ഉം


എടാ...


ഉം.. പറയ്..


എനിക്ക് വല്ലോം പറ്റുവോടാ..

ഞാനെങ്ങാനും മരിച്ചു പോകുവോ ??

താര വേപഥു പൂണ്ടു.


താനൊന്നു മിണ്ടാണ്ടിരുന്നെ..

തന്റടുത്ത് ഞാൻ പറഞ്ഞില്ലേ ശടപടെ ന്ന് ഇതും തീർത്തു നമ്മള് വീട്ടി പോകും ന്ന്..

ഗൗതം അല്പം ദേഷ്യത്തോടെയാണത് പറഞ്ഞത്.


എടാ,

എനിക്കറിയാം നിനക്കും ടെൻഷൻ ഒക്കെ ഉണ്ടെന്ന്.. അല്ലേൽ ഡോക്ടർ പറഞ്ഞ ഡേറ്റിനും രണ്ടു ദിവസം മുന്നേ നീ എന്നെ ഇവിടെകൊണ്ടുവന്നു അഡ്മിറ്റ് ആക്കുവോ..

പിള്ളേരെ ആണേൽ എന്റെ വീട്ടിലും കൊണ്ടാക്കി.



എടൊ അതെനിക്ക് ടെൻഷൻ ആയിട്ടൊന്നുമല്ല ന്നേ..

തനിക്ക് പെട്ടെന്ന് പെയിൻ ആയാ നമ്മളിങ് ഓടിപ്പിടച്ചു പൊരുമ്പോ ഒന്നാമത് പിള്ളേര് പേടിക്കും, പിന്നെ അവരെ എവിടെയേലും ആക്കണം ആകെ ജഗപൊക ആവും.

ഇതിപ്പോ എല്ലാം നടന്നില്ലേ.. 

ഗൗതം വിശദീകരിച്ചു.


എടാ...



എന്താന്നെ..


എടാ,

ശെരിക്കിനും ഞാനെങ്ങാനും മരിച്ചു പോയാ നീയീ നാലു പിള്ളേരേംകൊണ്ട് എന്നാ ചെയ്യും. ?

താര ടെൻഷനും അനുകമ്പയും കലർന്നൊരു നോട്ടം ഗൗതമിനെ നോക്കി.


താനൊന്നു മിണ്ടാതിരുന്നെ..

തനിക്ക് അങ്ങനെ ഒന്നും ആവൂലാ..

ഗൗതം അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.


പെട്ടെന്ന് ഗൗതമിന്റെ ഫോണ് ബെല്ലടിച്ചു.


ആദിയാണല്ലോ എന്നും പറഞ്ഞാണ് ഗൗതം ഫോൺ എടുത്തു ലൗഡ് സ്പീക്കറിൽ ഇട്ടു.



എന്താടാ ?


അമ്മിക്ക് എങ്ങനുണ്ട് ബാബാ ?

ആദിയുടെ ശബ്ദം കേട്ട്,


നിന്റെ ബാബയുടെ ശുശ്രൂഷ സഹിക്കുന്നതൊഴിച്ചാ വേറൊരു കുഴപ്പോം ഇല്ലടാ എന്നു താരയാണ് മറുപടി പറഞ്ഞത്.



ഞാൻ നാളെ ക്ലാസ് കഴിഞ്ഞു പിള്ളേരേം കൂട്ടി അങ്ങട് വന്നാലോ ? 

എന്ന ആദിയുടെ ചോദ്യത്തിന്


വേണ്ടടാ മക്കളേ,

ബാബ ഇവിടെ ഇല്ലേ.. കുഞ്ഞാവ ഇണ്ടായാ അപ്പൊ  സച്ചുമാമൻ നിങ്ങളേം കൂട്ടി ഇങ്ങു വന്നോളും. എല്ലാം ബാബ പറഞ്ഞു സെറ്റാക്കീട്ടുണ്ട്. എന്നാണ് ഗൗതം പറഞ്ഞത്.


ആദിയുടെ ഫോൺ വച്ച ശേഷം കാന്റീനിൽ നിന്നും എത്തിച്ച ഫുഡ് താരക്ക് കൊടുത്തു അവളോടൊപ്പമിരുന്നു ഗൗതമും കഴിച്ചു.


അല്പ സമയത്തിന് ശേഷം രണ്ടാളും ഉറങ്ങാൻ കിടന്നു.



പുലർച്ചെ ആയിട്ടുണ്ടാവണം

നല്ല ഉറക്കത്തിലായിരുന്ന ഗൗതമിനെ  താര തട്ടി വിളിച്ചു.


എടാ എനിക്ക് പെയിൻ പോലെ...


ശെരിക്കിനും ഉണ്ടോ. ?


ഉണ്ടെടാ.. പെയിൻ ഉണ്ട്..


ഞാൻ നഴ്‌സിനെ വിളിക്കാം എന്നും പറഞ്ഞു ഗൗതം ഫോണെടുത്തു വിളിച്ചു.


പിന്നീടെല്ലാം പെട്ടെന്നായിരുന്നു.


നഴ്‌സുമാർ വരുന്നു.

താരയെ സ്ട്രച്ചറിലേക്ക് എടുക്കുന്നു.

കൂടെ ഗൗതമും ലേബർ റൂമിലേക്ക്.



താരയോടൊപ്പം ലേബർ റൂമിൽ നിക്കുമ്പോ ഗൗതമും കരയുകയായിരുന്നു.


രണ്ടാളെയും പൂർണ്ണ ആരോഗ്യത്തോടെ തന്നേക്കണേ ദൈവമേ എന്നയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.


ഗൗതമിന്റെ കരച്ചില് കണ്ട ഡോക്ടർ ഒന്നു രണ്ടുവട്ടം ഗൗതമിനെ ലേബർ റൂമിനു പുറത്തേക്ക് പോണോ എന്നു ചോദിച്ചു വിരട്ടി.

വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി താരയുടെ കൈവിരലുകൾ കോർത്തു പിടിച്ചു ഗൗതം അവളുടെ അടുത്തുതന്നെ നിന്നു.



ഏതാണ്ട് ഒന്നൊന്നര മണിക്കൂറുകൾക്ക് ശേഷം താര പ്രസവിച്ചു.



അവരുടെ ആഗ്രഹം പോലെ തന്നെ.. 

പെണ്കുട്ടി. 

കുഞ്ഞിനെ പൊക്കിൾക്കൊടി വേർപ്പെടുത്തി നഴ്‌സ് ഗൗതമിന്റെ കയ്യിൽ കൊടുത്തു.


ഗൗതം നിറകണ്ണുകളോടെ കുഞ്ഞിനെ ഏറ്റു വാങ്ങി.


അവൾ വെളിച്ചത്തിലേക്ക് കണ്ണു തുറക്കുകയും പതുക്കെ ചിരിക്കാൻ ഒരുമ്പെടുകയും ചെയ്തു 


ഗൗതം കണ്ണു നിറച്ചു ചിരിയോടെ താരയെ നോക്കി.


താരയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.


ഗൗതം കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ചു.


ഐസ കാണാൻ തന്നെപ്പോലെ തന്നെ ഉണ്ടല്ലോടോ..

ഗൗതം കുഞ്ഞിനെ താരയെ കാണിച്ചു കൊണ്ടു താരയോട് പറഞ്ഞു.


താര ചിരിയോടെ കുഞ്ഞിനെ നോക്കി..


ഇനി പുറത്തേക്ക് ഇറങ്ങാലോ..

കുറച്ചു കഴിയുമ്പോ അമ്മയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റും.

സാറ് പുറത്തു വെയിറ്റ് ചെയ്യൂ..

നഴ്‌സ് കുഞ്ഞിനെ തിരിച്ചു വാങ്ങുന്നതിനിടെ ഗൗതമിനോട് പറഞ്ഞു.


പുറത്തേക്കിറങ്ങിയ ഗൗതമിന് ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു.


അയാൾ ഫോണെടുത്തു സച്ചുവിനെ വിളിച്ചു.


കുഞ്ഞുണ്ടായ വിവരവും കുട്ടികൾ ഉണർന്നാൽ അവരെയും കൂട്ടി ഹോസ്പിറ്റലിൽ വരണമെന്നുമൊക്കെ പറഞ്ഞു ഏർപ്പാടാക്കി..


കുഞ്ഞുണ്ടായ വിവരം താരയുടെ ഫ്രണ്ട്സ്‌നും കൊളീഗ്സ്നും മെസേജ് ഇട്ടു.


ഓഫീസിൽ മധുരം കൊടുക്കണമെന്ന് വിളിച്ചു ഏർപ്പാടാക്കി.



സച്ചു കുട്ടികളെയും കൂട്ടി വന്നപ്പോഴേക്കും താരയെ റൂമിലേക്ക് മാറ്റിയിരുന്നു.


കുഞ്ഞാവയെ കണ്ട മിന്നുവും ആമിയും വലിയ സന്തോഷത്തിലായിരുന്നു.

അവർ കുഞ്ഞിനെ മുത്തം വയ്ക്കുകയും എന്തൊക്കെയോ കളിവാക്കുകൾ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.


ആദിയുടെ ശ്രദ്ധ മുഴുവൻ അമ്മിയിലായിരുന്നു.


അമ്മി ok അല്ലെ ?

ആദി താരയോട് ചോദിച്ചു.


ഞാൻ ok ആടാ..

നിന്നെ വല്യേട്ടാ ന്ന് വിളിക്കേണ്ട ആളാണ് ആ കിടക്കുന്നെ.

ആമിയും മിന്നുവും വിളിക്കുന്ന പോലെ എന്തായാലും ഇവളെക്കൊണ്ടു പേര് വിളിപ്പിച്ചേക്കരുത്..

താര ആദിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.


അവനും ചിരിച്ചു.


ഇതെല്ലാം കണ്ടു ഗൗതം റൂമിലേക്ക് നടന്നു വന്നു താരയുടെ അരികിലായി ഇരുന്നു.

കുഞ്ഞുങ്ങൾ ഗൗതമിനും താരക്കും ചുറ്റും കൂടി.


ഭൂമിയിൽ അവർ സ്വർഗം തീർക്കുന്നതുകണ്ട ദൈവം ആകാശത്തിരുന്ന് അവരെ നോക്കി പുഞ്ചിരിച്ചു.